ജാലകം

Tuesday, November 22, 2011

വയനാട് യാത്ര

        ഞങ്ങളുടെ സ്ഥാപനത്തിന്‍റെ ആറാം വാര്‍ഷികം പ്രമാണിച്ച് എല്ലാ സ്റ്റാഫിനും കമ്പനി വക ഒരു ട്രിപ്പ്‌ അറേഞ്ച് ചെയ്തിരുന്നു. അത് എങ്ങോട്ട് എന്ന് ഒരു മാസം മുന്‍പ് മുതല്‍ എല്ലാവരോടും അന്വേഷിച്ച് കൂടുതല്‍ ആളുകള്‍ സജസ്റ്റ് ചെയ്ത വയനാട് ഉറപ്പിച്ചു. പിന്നെ അതിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു എല്ലാവരും. ചെറിയ അസൗകര്യങ്ങളുള്ള നാലഞ്ചു പേരൊഴികെ എല്ലാവരും വയനാട്ടിലേക്കുണ്ട് എന്നുറപ്പിച്ചു. അയ്യോ......... ഞങ്ങളുടെ കമ്പനിയെപ്പറ്റി പറയാന്‍ മറന്നു. Innovaturelabs എന്നാണ് പേര്. കാക്കനാടുള്ള ഒരു software development സ്ഥാപനം.


        ഒക്ടോബര്‍ 21 വെള്ളിയാഴ്ച വൈകിട്ട് ഏകദേശം എട്ടരയോടെ ഞങ്ങള്‍ ഞങ്ങളുടെ യാത്ര ആരംഭിച്ചു. ഒരു വലിയ ബസും ഒരു ട്രാവലറും ആയിരുന്നു ഞങ്ങളെയും വഹിച്ചുകൊണ്ട് വയനാട്ടിലേക്കു പോകാനായി എത്തിയത്. ഞാന്‍ ട്രാവലറില്‍ കയറി അതിന്‍റെ മുന്‍പിലത്തെ സീറ്റില്‍ തന്നെ സ്ഥാനം പിടിച്ചു. കുറച്ച് ആളുകള്‍ക്ക് കയറുന്നതിനു വേണ്ടി ആലുവയില്‍ വണ്ടി നിര്‍ത്തി. അവരെയും കൂട്ടി ഞങ്ങള്‍ യാത്ര തുടര്‍ന്നു. അതിനു ശേഷം ഭക്ഷണം കഴിക്കുന്നതിനായി അങ്കമാലിയിലും മറ്റൊരാളെ കയറ്റുന്നതിനായി ആമ്പല്ലൂരും ചെറിയ സ്റ്റോപ്പുകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ വയനാട്ടിലേക്കുള്ള യാത്ര തുടര്‍ന്നു. ഒരു ടൂറിന്‍റെ മൂഡ്‌ എല്ലാവര്‍ക്കും ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങള്‍ വളരെ ആസ്വദിച്ചായിരുന്നു വണ്ടിയിലിരുന്നത്. ഞങ്ങള്‍ കുറച്ചുപേര്‍ ഭക്ഷണം parcel ആയി വാങ്ങുകയായിരുന്നു ചെയ്തത്. കുറെ സമയത്തിനു ശേഷം ഓടുന്ന വണ്ടിയിലിരുന്നുതന്നെ ഭക്ഷണം കഴിച്ചു. ഞാന്‍ കയറിയിരുന്ന ട്രാവലറിന്‍റെ ഡ്രൈവര്‍ നല്ല expert ആയിരുന്നതുകൊണ്ട് ഞങ്ങള്‍ ബസിനേക്കാള്‍ കുറെ മുന്‍പില്‍ ആയിരുന്നു. ഇടക്ക് ഒന്നുരണ്ടുവട്ടം വണ്ടി നിര്‍ത്തി പുറത്തിറങ്ങി relax ചെയ്തൊക്കെയാണ് ഞങ്ങള്‍ പോയത്. രാവിലെ മുതല്‍ ഓഫീസില്‍ ആയിരുന്നതിനു ശേഷം യാത്ര ആരംഭിച്ചത് കൊണ്ടോ എന്തോ എല്ലാവരും പതുക്കെ ഉറക്കത്തിലേക്ക് വീണു. എന്തായാലും താമരശ്ശേരി ചുരത്തിന്‍റെ (കുതിരവട്ടം പപ്പു പറയുന്ന "ഞമ്മടെ താമരശ്ശേരി ചൊരം" തന്നെ ) രാത്രി ഭംഗി ആസ്വദിക്കണം എന്ന മോഹം ഉറക്കത്തില്‍പ്പെട്ടു പോയി. പകലും രാത്രിയിലും അതിന്‍റെ സൗന്ദര്യം മുന്‍പ് പലവട്ടം ആസ്വദിച്ചിട്ടുള്ളതാണ് എന്നുള്ളതാണ് ഏക സമാധാനം.


        ഞാന്‍ കണ്ണ് തുറക്കുമ്പോള്‍ ഞങ്ങളുടെ വണ്ടി കല്‍പ്പറ്റ ടൌണില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. എല്ലാവരും ഇരുന്നുറങ്ങുന്നു. എന്തായാലും ഞാന്‍ അവരെ വിളിച്ചുണര്‍ത്താനൊന്നും പോയില്ല. വെറുതെ എന്തിനാ രാവിലെ വെറും വയറ്റില്‍ തെറി കേള്‍ക്കുന്നത്. ഏകദേശം ആറരയോടുകൂടി ഞങ്ങള്‍ക്കായി റൂമുകള്‍ ബുക്ക്‌ ചെയ്തിരിക്കുന്ന ഹോട്ടലിലേക്ക് നീങ്ങി. പത്തു നിലയുള്ള ഒരു ഹോട്ടല്‍. "The Kallat Hotel" എന്നാണ് അതിന്‍റെ പേര്. എട്ടാം നിലയിലുള്ള റൂം ആണ് ഞങ്ങള്‍ക്ക് കിട്ടിയത്. ഞങ്ങള്‍ അഞ്ചു പേരെ അതില്‍ ഉണ്ടായിരുന്നുള്ളൂ. പിന്നെ ഒരാളെക്കൂടി തപ്പി കണ്ടുപിടിച്ച് അതിനുള്ളിലാക്കി. റൂം എന്നു പറഞ്ഞാല്‍ ഒരു റൂം മാത്രമല്ല. ഓരോ സ്യൂട്ട് റൂമും മൂന്നു ബെഡ്റൂം വീതമുള്ള ഓരോ ഫ്ലാറ്റുകള്‍ ആണ്. അത് ഫ്ലാറ്റ് ആയി നിര്‍മിച്ചിട്ട്‌, വാങ്ങിയവരില്‍ നിന്ന് തിരിച്ചു വാടകക്കെടുത്തു ഹോട്ടല്‍ നടത്തുകയാണ് എന്നു അന്വേഷിച്ചപ്പോള്‍ മനസിലായി. നല്ല സുന്ദരമായ റൂമുകള്‍. 


        വേഗം തന്നെ കുളിച്ചു റെഡി ആയി ഭക്ഷണം കഴിക്കാന്‍ എത്തി. ബ്രെഡ്‌, ബട്ടര്‍, ഇഡ്ഡലി, ചട്ണി, അങ്ങനെ കുറെ ഐറ്റംസ് ഉണ്ടായിരുന്നു. എല്ലാവരും വേഗം തന്നെ ഭക്ഷണം കഴിച്ചു പോകാന്‍ റെഡിയായി. കുറുവാദ്വീപ്‌ ആണ് ലക്‌ഷ്യം. 


        കുറുവാ ദ്വീപുകളിലേക്കുള്ള ഞങ്ങളുടെ യാത്ര ആരംഭിച്ചു. ഞാന്‍ പതിവുപോലെ തന്നെ ട്രാവലറില്‍ തന്നെ കയറി. അതുവരെ കൂടെയുണ്ടായിരുന്നവര്‍ എല്ലാം ബസ്സിലും കയറി. ബസിലുണ്ടായിരുന്ന കുറേപ്പേര്‍ ട്രാവലറിലും കയറി. അങ്ങോട്ടേയ്ക്ക് കല്‍പ്പറ്റയില്‍ നിന്നും ഏകദേശം നാല്‍പ്പതു കിലോമീറ്റര്‍ ഉണ്ട്. കുറുവാ ദ്വീപിനോട് അടുക്കുമ്പോള്‍ പോകുന്ന വഴിയില്‍ പലയിടത്തും ഹോട്ടല്‍ നടത്തുന്നവര്‍ കൈകാണിച്ചു നിര്‍ത്തി. അവിടെയുള്ള ഹോട്ടലുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്, നമ്മള്‍ നേരത്തെ ഓര്‍ഡര്‍ ചെയ്‌താല്‍ മാത്രമേ അവര്‍ ഭക്ഷണം ഉണ്ടാക്കുകയുള്ളൂ. നേരത്തെ തന്നെ ഒരു ഹോട്ടലില്‍ ഉച്ചഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നതിനാല്‍ അവരെയെല്ലാം നിരാശരാക്കേണ്ടി വന്നു. ഞങ്ങള്‍ ഏകദേശം ഒന്നര മണിക്കൂര്‍ കൊണ്ട് അവിടെയെത്തി. ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ. ഞാന്‍ എന്റെ ജീവിതത്തില്‍ ഇന്നേവരെ ഇത്ര മോശം റോഡ്‌ കണ്ടിട്ടേ ഇല്ല. 


        അവിടെ ചെന്ന് ബോട്ടില്‍ കയറാനുള്ള എന്‍ട്രി പാസ്‌ എടുത്തു. ആളുകള്‍ തുഴയുന്ന കുറെ ഫൈബര്‍ വള്ളങ്ങളും ഒരു ചങ്ങാടവും ആണ് അവിടെയുള്ളത്. കുറേപ്പേര്‍ ആദ്യം പോയി. ഞങ്ങള്‍ ആറേഴുപേര്‍ സംസാരിച്ചുകൊണ്ട് കുറച്ചു പതുക്കെയായിരുന്നു ബോട്ടില്‍ കയറാനുള്ള സ്ഥലത്തേക്ക് നടന്നത്. എന്ത് ചെയ്യാനാ... വേറെ ഒരു ഗ്രൂപ്പ്‌ ആളുകള്‍ ഞങ്ങളുടെ മുന്‍പില്‍ ക്യൂവില്‍ സ്ഥാനം പിടിച്ചു. കുറെ നേരം നിന്നുകഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ഊഴം എത്തി. ദ്വീപിലേക്ക് ഞങ്ങളും പ്രവേശിച്ചു. അവിടെ വീണ്ടും ഒരു ടിക്കറ്റ്‌ കൌണ്ടര്‍ കൂടി തരണം ചെയ്യേണ്ടി വന്നു.നാം വെള്ളത്തില്‍ ഇറങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരോടു പറയണം. അവര്‍ ഒരു ഗൈഡിനെ തരും. കാരണം വെള്ളത്തില്‍ ഇറങ്ങിക്കടന്നാലെ നമുക്ക് എല്ലാ ദ്വീപുകളിലും എത്താന്‍ സാധിക്കൂ. ഗൈഡ് ഒപ്പമില്ലാത്തവരെ വെള്ളത്തില്‍ ഇറക്കില്ല.(വേനല്‍ക്കാലത്ത് ഗൈഡ് ഇല്ലെങ്കിലും കുഴപ്പമില്ല എന്ന് പിന്നീട് അറിഞ്ഞു.അപ്പോള്‍ ഏകദേശം നമ്മുടെ മുട്ടൊപ്പം വെള്ളമേ ഉണ്ടാകാറുള്ളൂ). അവര്‍ക്കേ ഏതൊക്കെ സ്ഥലങ്ങളില്‍ ആണ് വെള്ളം കുറവുള്ളത് പുഴക്ക് ആഴം കുറവുള്ളത് എന്നൊക്കെ അറിയൂ. ഗൈഡിന്റെ ചാര്‍ജ് ആയ 150 രൂപായും കൊടുത്ത് ഞങ്ങളും ഒരു ഗൈഡിനെ സംഘടിപ്പിച്ചു. പിന്നീടുള്ള യാത്രയില്‍ കുറുവാ ദ്വീപിനെപ്പറ്റിയുള്ള ഒരു ഏകദേശ ചിത്രം അദ്ദേഹത്തില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ചു.






        950 ഏക്കറോളം വരുന്ന ഒരു നിത്യ ഹരിത വനമാണ് ഇത്. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളില്‍ ഒന്നായ കബനീ നദി കൈവഴികളായി ഒഴുകി രൂപപ്പെട്ടതാണിത്. അപൂര്‍വയിനം പക്ഷികളും ചിത്രശലഭങ്ങളും ഔഷധ സസ്യങ്ങളുമടങ്ങുന്നതാണ് ഈ ചെറു ദ്വീപുകള്‍ . കേരളകര്‍ണാടക അതിര്‍ത്തിയിലേയ്ക്ക് ഇവിടെനിന്നു ഏകദേശം ആറ് കിലോമീറ്ററെ  ഉള്ളൂ. മഴ പെയ്തതിനാല്‍ നദി കലങ്ങിമറിഞ്ഞു ഒഴുകിക്കൊണ്ടിരിക്കുന്നു. ആദ്യത്തെ ദ്വീപില്‍ നിന്ന് അടുത്തതിലേക്ക് പോകുവാനായി നദിയില്‍ ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോള്‍ ചിലരൊക്കെ (ഏകദേശം മുക്കാല്‍ പങ്കും) പിന്മാറി. ഞങ്ങള്‍ ബാക്കിയുള്ളവര്‍ നടിയിലേയ്ക്കിറങ്ങാന്‍  തീരുമാനിച്ച് അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഒരുക്കം എന്നത് അത്ര കാര്യമായൊന്നുമില്ല. നമ്മുടെ കൈയിലുള്ള വാച്ച്, ക്യാമറ, മൊബൈല്‍ ഫോണ്‍ എന്നീ ഐറ്റംസ് കരക്കിരിക്കുന്നവരുടെ കയ്യിലേയ്ക്കേല്‍പ്പിക്കുക. അത്രേയുള്ളൂ.


        വെള്ളത്തില്‍ ഇറങ്ങി അടുത്ത ദ്വീപിലേക്ക് പോകാന്‍ ഞങ്ങള്‍ റെഡിയായി. ഗൈഡ് മുന്‍പില്‍ ഇറങ്ങി. അദ്ദേഹത്തിന്‍റെ കയ്യില്‍ പിടിച്ചു മനുഷ്യച്ചങ്ങല പോലെ ഓരോരുത്തരായി പിന്നാലെയും.അത്യാവശ്യം ശക്തമായ ഒഴുക്ക് ഉണ്ടായിരുന്നതിനാല്‍ നദി മുറിച്ചുകടക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്തായാലും ഒരല്പം കഷ്ടപ്പെട്ട് ആദ്യത്തെ നദീ കീഴടക്കല്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. വളരെ നല്ല സീനറികള്‍ ഒക്കെ ആണെങ്കിലും ക്യാമറ ഇല്ലാത്തതിനാല്‍ ഫോട്ടോ എടുക്കാന്‍ സാധിച്ചില്ല. പിന്നെ അടുത്ത ദ്വീപിലേക്ക് കടക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. വളരെ കഷ്ടപ്പെട്ട് അതും കടന്നു. ഇതിനിടയില്‍ വെള്ളത്തിന്റെ തള്ളലില്‍ പെട്ട് പലരും വീഴുകയും ഒക്കെ ചെയ്തെങ്കിലും അതാരും കാര്യമാക്കിയില്ല. അങ്ങനെ ഒന്നൊന്നായി കടന്ന് ഏറ്റവും അവസാനത്തെ ദ്വീപില്‍ എത്തി. അവിടെ ഒരു മരം കബനിയിലേക്ക് വീണുകിടപ്പുണ്ടായിരുന്നു. ചിലര്‍ അതില്‍ കയറാനൊക്കെ ശ്രമിച്ചു. ഒന്നുരണ്ടുപേര്‍ അതില്‍ വിജയിക്കുകയും ചെയ്തു. പിന്നീട് അതിന്റെ സൈഡില്‍ ഒഴുക്ക് കുറവുള്ള ഭാഗത്ത് ഇറങ്ങി നിന്ന് കുറെ സമയം അങ്ങോട്ടുമിങ്ങോട്ടും വെള്ളം തെറിപ്പിച്ചു കളിച്ചു. പിന്നീട് എല്ലാവരും തിരികെ ആദ്യത്തെ ദ്വീപിലേക്ക് തന്നെ തിരിച്ചെത്തി. എല്ലാ ദ്വീപിലും പോയി തിരിച്ചെത്താന്‍ ഏകദേശം രണ്ടു മണിക്കൂറോളം എടുത്തു.


        കുറുവാദ്വീപില്‍ നിന്ന് ഞങ്ങള്‍ പോയത് താമരശ്ശേരി ചുരത്തിന്‍റെ  വ്യൂ പോയിന്‍റിലേക്കാണ്. അവിടെ നിന്നാല്‍ ചുരത്തിന്‍റെ ഏകദേശം സൌന്ദര്യം നമുക്ക്  ആസ്വദിക്കാന്‍ സാധിക്കും. കുറെ നേരം അവിടെ ചിലവഴിച്ച ശേഷം ഞങ്ങള്‍ ഹോട്ടലിലേക്ക് തിരിച്ചു.



        ഹോട്ടലില്‍ എത്തി കുളി ചെറിയ വിശ്രമം അത്താഴം എന്നിവയ്ക്ക് ശേഷം ചെറിയ ഒരു ക്യാമ്പ്‌ ഫയര്‍ നടത്തി. പലരും പലവിധ പരിപാടികളും അവതരിപ്പിച്ചു. പക്ഷെ ഉച്ചത്തില്‍ പാട്ടുവച്ചിട്ടുള്ള ഡപ്പാന്‍ കുത്ത് ഡാന്‍സ് തന്നെയായിരുന്നു മെയിന്‍ ഐറ്റം. ക്യാമ്പ്‌ ഫയര്‍ കഴിഞ്ഞ് എല്ലാവരും അവരവരുടെ റൂമുകളിലേക്ക് പോയി.






        പിറ്റേന്ന് രാവിലെ ഭക്ഷണത്തിനു ശേഷം റൂം വെക്കേറ്റ് ചെയ്തു. ആദ്യത്തെ യാത്ര എടയ്ക്കല്‍ ഗുഹയിലേയ്ക്കായിരുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ഏകദേശം പന്ത്രണ്ട് കിലോമീറ്റര്‍ അകലെ അമ്പുകുത്തി മല എന്നറിയപ്പെടുന്ന മലയില്‍ അമ്പലവയല്‍ എന്ന സ്ഥലത്തിനടുത്താണ് എടയ്ക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്നത്. ഏകദേശം 7000 വര്‍ഷത്തെ പഴക്കമുള്ള, നിയോലിത്തിക് കാലഘട്ടത്തിലെ ശിലാലിഖിതങ്ങള്‍ അവിടെ കാണാന്‍ സാധിക്കും. കുറെയേറെ ദൂരം നടന്നാല്‍ മാത്രമേ അവിടെയെത്താന്‍ സാധിക്കൂ. താഴെ നിന്ന് ഒരു നിശ്ചിത എണ്ണം ആളുകളെ മാത്രമേ ഒരേസമയം അങ്ങോട്ട്‌ കടത്തിവിടൂ. ഒരു പരിധിയില്‍ കൂടുതല്‍ ആളുകള്‍ കയറിയാല്‍ ഭാരം താങ്ങാനാവാതെ ഗുഹ ഇടിഞ്ഞു വീഴാന്‍ സാധ്യതയുള്ളതിനാലാണ് ഈ നിയന്ത്രണം എന്നാണു അറിയാന്‍ സാധിച്ചത്. ഇത് യഥാര്‍ത്ഥത്തില്‍ ഒരു ഗുഹയല്ല. രണ്ടു മലകള്‍ക്കിടയില്‍ ഒരു ഭീമന്‍ പാറ അടര്‍ന്നുവീ ണ് ഉണ്ടായതാണ്.

        എടയ്ക്കല്‍ നിന്നും ഞങ്ങള്‍ അടുത്തതായി യാത്ര തിരിച്ചത് പൂക്കോട് തടാകത്തിലെയ്ക്കായിരുന്നു അങ്ങോട്ടുള്ള യാത്രയ്ക്കിടയില്‍ ഉച്ചഭക്ഷണവും കഴിച്ചു. കല്‍പ്പറ്റയില്‍ നിന്ന് ഏകദേശം പതിനഞ്ചു കിലോമീറ്റര്‍ അകലെയാണ് പൂക്കോട് തടാകം. അവിടെ ബോട്ടിംഗ് ഒക്കെയുണ്ട്. വളരെ പ്രകൃതി രമണീയമായ ഒരു പ്രദേശം.മനോഹരമായ ഒരു പാര്‍ക്കും അക്വേറിയവും അവിടെയുണ്ട്.  കുറേനേരം അവിടുത്തെ പ്രകൃതി സൗന്ദര്യം ആസ്വദിച്ചതിനു ശേഷം ഞങ്ങള്‍ തിരികെയുള്ള  യാത്ര ആരംഭിച്ചു.








        വയനാട്ടില്‍ ഞങ്ങള്‍ കണ്ടതിലേറെ കാണാത്ത കാഴ്ചകളാണുള്ളത്. നീലിമല വ്യൂ പോയിന്‍റ്, ബാണാസുരസാഗര്‍ അണക്കെട്ട്, ബാണാസുരന്‍മല, ഫാന്‍റം റോക്ക്, പക്ഷിപാതാളം, സണ്‍റൈസ്  വാലി, കര്‍ളാട് തടാകം, കടമാന്‍ ചിറ, പഴശ്ശി പാര്‍ക്ക്‌, കാരാപ്പുഴ ഡാംചെമ്പ്രമല, സൂചിപ്പാറ, മീന്മുട്ടി വെള്ളച്ചാട്ടം, പാല്‍ച്ചുരം, കടച്ചിക്കുന്ന് വെള്ളച്ചാട്ടം, കാന്തന്‍പാറ വെള്ളച്ചാട്ടം, ചെതലയം വെള്ളച്ചാട്ടം, മുത്തങ്ങ വന്യജീവിസങ്കേതം, തോല്‍പ്പെട്ടി വന്യജീവിസങ്കേതം, തിരുനെല്ലി ക്ഷേത്രം, പാപനാശിനി, ജൈനക്ഷേത്രം, വയനാട് ഹെറിറ്റേജ് മ്യൂസിയം തുടങ്ങി ഒട്ടേറെ കാഴ്ചകള്‍ കാണാനുണ്ട്. പക്ഷെ സമയ പരിമിതി മൂലം ഞങ്ങള്‍ ഇവയൊക്കെ കാണാതെ പുറകില്‍ ഉപേക്ഷിച്ചു  തിരികെ പോരുകയാണ്. ഇനി എന്നെങ്കിലുമൊരിക്കല്‍ വീണ്ടും ഇവിടെ വരുമ്പോള്‍ ഇവയൊക്കെ കാണാം എന്നുള്ള പ്രതീക്ഷയോടെ........


        തിരിച്ചു പോരുന്ന വഴി ഞാന്‍ രാമനാട്ടുകരയില്‍ ഇറങ്ങി. മറ്റുള്ളവര്‍ എറണാകുളത്തേയ്ക്കുള്ള യാത്ര തുടര്‍ന്നു. ഞാന്‍ തലശ്ശേരിയിലേക്കുള്ള യാത്ര ആരംഭിച്ചു. ഇരുപത്തിനാലാം തീയതി തിങ്കളാഴ്ച എനിക്ക് ഒരു സുഹൃത്തിന്‍റെ കല്യാണത്തില്‍ പങ്കെടുക്കണം. ആ കല്യാണക്കഥ പിന്നാലെ പറയാം.

Saturday, October 29, 2011

ദേശാടകന്‍

        യാത്രകള്‍ ഒരുപാടിഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. യാത്ര എന്നാല്‍ എനിക്ക് ഭ്രാന്തമായ ഒരു ആവേശമാണെന്ന് വേണമെങ്കില്‍ പറയാം. എന്‍റെ ഓരോ യാത്രകളും ഞാന്‍ ഒരുപാട് ഒരുപാട് ഇഷ്ടപ്പെടുന്നു. എല്ലാ ദിവസവും ഓഫീസിലേക്കുള്ള യാത്രകള്‍ വരെ ഞാന്‍ നന്നായി ആസ്വദിക്കുന്നു. എന്‍റെ  ഓരോ യാത്രകളെക്കുറിച്ചും ആരോടെങ്കിലും പറഞ്ഞില്ലെങ്കില്‍ എനിക്ക് സമാധാനമാവില്ല. എന്‍റെ യാത്രകളെക്കുറിച്ചുള്ള ചില വിവരണങ്ങള്‍ ആണ് ഞാന്‍ ഇവിടെ പോസ്റ്റാന്‍ ആഗ്രഹിക്കുന്നത്. എഴുത്ത് അത്ര വശമില്ലാത്തതുകൊണ്ട് ചിലപ്പോള്‍ ഇഷ്ടപ്പെടാതെ വന്നേക്കാം. അങ്ങനെയെങ്കില്‍ ദയവായി എന്നോട് ക്ഷമിക്കുക.